19കാരിയും 50കാരനും തമ്മിലുള്ള പ്രണയം

2024ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ജെന്നി ഏർപെൻബെക്കിന് ‘കെയ്റോസ്’. ചുരുക്കപ്പട്ടികയിലെ ആറു പുസ്തകങ്ങളില്‍ നിന്നാണ് ജർമൻ ചരിത്ര പശ്ചാത്തലത്തിൽ പ്രണയകഥ പറഞ്ഞ ‘കെയ്റോസ്’ തിരഞ്ഞടുക്കപ്പെട്ടത്. സമ്മാനത്തുകയായ 50,000 പൗണ്ട് രചയിതാവായ  ജെന്നി ഏർപെൻബെക്കിനും വിവർത്തകനായ മിഖായേൽ ഹോഫ്മാനും തുല്യമായി നൽകപ്പെടും. 

1980-കളുടെ അവസാനത്തിൽ കിഴക്കൻ ബെർലിൻ പശ്ചാത്തലത്തിൽ സംഭവിക്കുന്ന വികാരഭരിതമായ ഒരു പ്രണയബന്ധത്തെക്കുറിച്ചുള്ള നോവലാണ് ജെന്നി എർപെൻബെക്കിന്റെ ‘കെയ്‌റോസ്’. 19 വയസ്സുള്ള ഒരു യുവ വിദ്യാർഥിനി കാതറീനയും 50 വയസ്സുള്ള വിവാഹിതനും എഴുത്തുകാരനുമായ ഹാൻസുമാണ് പ്രണയത്തിലാകുന്നത്. ഗണ്യമായ പ്രായവ്യത്യാസവും ഹാൻസിന് നിലവില്‍ ഒരു കുടുംബവും ഉണ്ടായിരുന്നിട്ടും, അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ അവർക്കിടയിൽ തീവ്രമായ ബന്ധത്തിന് കാരണമാകുന്നു. കിഴക്കൻ ജർമനിയുടെ രാഷ്ട്രീയ സാമൂഹിക ഭൂപ്രകൃതി, ബെർലിൻ മതിലിന്റെ പതനത്തിലേക്ക് നയിക്കുന്ന നാടകീയമായ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ അവരുടെ ബന്ധവും വികസിക്കുന്നു.

ഈ വർഷത്തെ ജൂറിയിൽ ചെയർപഴ്‌സനായ എലനോർ വാച്ചെലാണ് പുരസ്കാരം പ്രഖാപിച്ചത്.  കവിയായ നതാലി ഡയസ്, നോവലിസ്റ്റ് റൊമേഷ് ഗുണശേഖര, വിഷ്വൽ ആർട്ടിസ്റ്റ് വില്യം കെൻട്രിഡ്ജ്, എഴുത്തുകാരനും എഡിറ്ററും വിവർത്തകനുമായ ആരോൺ റോബർട്ട്‌സൺ എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങള്‍. ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 6 പുസ്തകങ്ങളായിരുന്നു ഈ വർഷത്തെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയത്. സ്പാനിഷ്, ജർമൻ, സ്വീഡിഷ്, കൊറിയൻ, ഡച്ച് എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത നോവലുകളായിരുന്നു ഇവ. സോറ കിം റസ്സലും യങ്‌ജെ ജോസഫിൻ ബേയും വിവർത്തനം ചെയ്‌ത ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റർ 2-10, കിരാ ജോസഫ്സൺ വിവർത്തനം ചെയ്ത ഇയാ ജെൻബെർഗിന്റെ ദ് ഡീറ്റേൽസ്, ആനി മക്‌ഡെർമോട്ട് വിവർത്തനം ചെയ്ത സെൽവ അൽമാഡയുടെ നോട്ട് എ റിവർ, സാറാ ടിമ്മർ ഹാർവി വിവർത്തനം ചെയ്‌ത ജെന്റെ പോസ്റ്റുമയുടെ വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക്, ജോണി ലോറൻസ് വിവർത്തനം ചെയ്ത ഇറ്റാമർ വിയേര ജൂനിയറിന്റെ ക്രൂക്ക്ഡ് പ്ലോ എന്നിവയായിരുന്നു ബുക്കർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മറ്റു പുസ്തകങ്ങൾ. 

ദക്ഷിണ കൊറിയൻ എഴുത്തുകാരനായ ഹ്വാങ് സോക്-യോങ്ങിന്റെ നോവലാണ് മാറ്റർ 2-10. റെയിൽവേ തൊഴിലാളികളുടെ കൊറിയൻ കുടുംബത്തിലെ മൂന്ന് തലമുറകളുടെ കഥയാണ് ഈ നോവൽ പറയുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കൊറിയയിലെ ജാപ്പനീസ് കൊളോണിയൽ കാലഘട്ടത്തിലാണ് ഇതിന്റെ കഥ ആരംഭിക്കുന്നത്. അടിച്ചമർത്തൽ ഭരണത്തിനു കീഴിൽ അതിജീവനത്തിനായി പോരാടുന്ന കുടുംബത്തെക്കുറിച്ച് പറയുന്ന നോവലിന്റെ ശീർഷകത്തിലെ ‘മാറ്റർ’ എന്നത് ഒരു കൊറിയൻ പദമാണ്. ‘അമ്മ’ അല്ലെങ്കിൽ ‘ഗർഭപാത്രം’ എന്ന് അർഥം വരുന്ന ഈ തലക്കെട്ട്, കഥയിൽ കുടുംബം വഹിക്കുന്ന പ്രധാന പങ്കിനെയാണ് പ്രതിഫലിപ്പിക്കുന്നത്. 

സ്വീഡിഷ് എഴുത്തുകാരി ഇയാ ജെൻബെർഗിന്റെ ‘ദ് ഡീറ്റേൽസ്’ ഭൂതകാലം എങ്ങനെയാണ് നമ്മുടെ വർത്തമാനകാലത്തെ ബാധിക്കുകയെന്ന് വിവരിക്കുന്ന നോവലാണ്. പനി ബാധിച്ച് കിടപ്പിലായ മധ്യ വയസ്കയായ ഒരു സ്ത്രീയാണ് പ്രധാന കഥാപാത്രം. തന്റെ സുഹൃത്ത്, കാമുകൻ, റൂംമേറ്റ്, അമ്മ എന്നിവർ തന്റെ ജീവിതത്തിൽ വരുത്തിയ സ്വാധീനത്തെക്കുറിച്ചാണ് ആ സ്ത്രീ കഥയിലൂടനീളം സംസാരിക്കുന്നത്. 1967-ൽ ജനിച്ച ഇയാ ജെൻബെർഗ് ഒരു പത്രപ്രവർത്തകയായാണ് തന്റെ എഴുത്ത് ജീവിതം ആരംഭിച്ചത്. 2012-ൽ തന്റെ ആദ്യ നോവൽ സ്വീറ്റ് ഫ്രൈഡേ പ്രസിദ്ധീകരിച്ച ഇയായുടെ മൂന്നാമത്തെ നോവലായ ‘ദ് ഡീറ്റേൽസ്’ ഒരു സ്വീഡിഷ് ബെസ്റ്റ് സെല്ലറായിരുന്നു. 2022-ലെ മികച്ച ഫിക്‌ഷനുള്ള ഓഗസ്റ്റ് പ്രൈസും ദി അഫ്‌ടോൺബ്ലാഡെറ്റ് ലിറ്റററി പ്രൈസും നേടിയിരുന്നു.

ആനി മക്‌ഡെർമോട്ട് വിവർത്തനം ചെയ്ത സെൽവ അൽമാഡയുടെ ‘നോട്ട് എ റിവർ’ ഗ്രാമീണ അർജൻ്റീനയുടെ അന്തരീക്ഷം പകർത്തുന്ന ശക്തമായ നോവലാണ്. എനെറോ, എൽ നീഗ്രോ, ടിലോ എന്നിവർ നടത്തുന്ന മത്സ്യബന്ധനയാത്രയാണ് പ്രധാന കഥാതന്തു. ചൂടുള്ള ഒരു ദിവസം കടന്നുപോകുമ്പോൾ പണ്ട് സുഹൃത്ത് മുങ്ങിമരിച്ചതിന്റെ ഓർമ്മകള്‍ അവർ പങ്കുവെയ്ക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ പുരുഷത്വത്തിന്റെ സങ്കീർണ്ണതകളെയാണ് നോവൽ പര്യവേക്ഷണം ചെയ്യുന്നത്. സമകാലിക അർജന്റീനിയൻ, ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നായും ഈ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ഫെമിനിസ്റ്റ് ബുദ്ധിജീവികളിലൊരാളായുമാണ് സെൽവ അൽമാഡ കണക്കാക്കപ്പെടുന്നത്.

ജെന്റെ പോസ്റ്റുമയുടെ ‘വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക്’, സഹോദരന്റെ ആത്മഹത്യ അഭിമുഖീകരിക്കുന്ന ഇരട്ടസഹോദരിയുടെ ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും കഥ പറയുന്നു. അവരുടെ അതുല്യമായ ബന്ധവും വിഷാദരോഗവുമായി അവളുടെ സഹോദരന്റെ പോരാട്ടങ്ങളുമാണ് പ്രധാന കഥാതന്തു. ഡച്ച് എഴുത്തുകാരിയായ ജെന്റെ പോസ്റ്റുമ യൂണിവേഴ്‌സിറ്റി ഓഫ് യൂട്രെക്റ്റിലും യൂണിവേഴ്‌സിറ്റി പാരിസ് ഡിഡറോയിലും അവർ ഫ്രഞ്ചും സാഹിത്യവും പഠിച്ചശേഷം അവൾ പത്രപ്രവർത്തകയായി ജോലി ചെയ്തുവരുന്നു.

ബ്രസീലിലെ വംശീയ അനീതി, പ്രതിരോധശേഷി, അടിമത്തത്തിന്റെ പാരമ്പര്യം എന്നീ പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന നോവലാണ് ‘ഇറ്റാമർ വിയേര ജൂനിയർ’ എഴുതിയ ക്രൂക്ക്ഡ് പ്ലോ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രസീലിയൻ സംസ്ഥാനമായ ബഹിയയിലെ ദാരിദ്ര്യത്തിന് പേരുകേട്ട ഒരു പ്രദേശമായ ചപ്പാഡ ഡയമന്തിനയിലാണ് കഥ നടക്കുന്നത്. അടിമത്തം നിർത്തലാക്കപ്പെട്ടിരുന്നുവെങ്കിലും, സമ്പന്നരായ ഭൂവുടമകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കറുത്തവംശജരുടെ കുടുംബങ്ങൾ ബന്ധിതരായ കുടിയാൻ കൃഷി സമ്പ്രദായത്തെ നോവൽ ചിത്രീകരിക്കുന്നു. രണ്ട് സഹോദരിമാരുടെ ജീവിതത്തെയും അവരുടെ ബന്ധത്തെയും ചുറ്റിപ്പറ്റിയാണ് നോവൽ വികസിക്കുന്നത്. – അവലംബം – മനോരമ ഓൺലൈൻ

Leave a Reply

Your email address will not be published. Required fields are marked *